പെയ്യണോ വേണ്ടയോ എന്ന സന്ദേഹത്തില്‍ തെളിഞ്ഞും
മങ്ങിയും ആകാശം നില്‍ക്കുന്ന ഒരു സന്ധ്യയ്ക്ക് മുജീബ് വീട്ടിലേക്കു കയറി വന്നു.മുജീബും
ഞാനും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. മാത്രമല്ല, ഇപ്പോള്‍ ഒരുമിച്ചു വാര്‍ക്കപ്പണിക്ക്
പോകുന്നവരുമാണ്.
"എന്താ മുജീബേ പതിവില്ലാണ്ട് ഈ നേരത്ത്?” ബീവി കൊണ്ടുകൊടുത്ത പാലുഞ്ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ ഞാന്‍ അന്വേഷിച്ചു.
തട്ടത്തിന്റെയറ്റം തള്ളവിരലില്‍ ചുറ്റുകയും അഴിക്കുകയും ചെയ്തുകൊണ്ട് അലസമായി വാതില്പടി ചാരിനില്‍ക്കുന്ന ബീവിയുടെ മുഖത്തേക്കൊന്നു പാളിനോക്കിയിട്ടു മുജീബ് ചെറിയൊരു ജാള്യത്തോടെ പറഞ്ഞു:
“ഒരു സീക്രട്ട് കാര്യം സംസാരിക്കാനുണ്ടേനും ബഷീര്‍ക്കാ...!"
അത് കേട്ടമാത്രയില്‍ത്തന്നെ ,കാലിയായ ചായഗ്ളാസും വാങ്ങി ബീവി അകത്തേക്ക് മറഞ്ഞു.
മുജീബിനെക്കാള്‍ രണ്ടുവയസിന്റെ മൂപ്പേയുള്ളൂവെങ്കിലും എന്നെ 'ഇക്കാ' എന്നാണു അവന്‍ വിളിക്കാറ്. അതെന്റെ നിക്കാഹു കഴിഞ്ഞയിടക്ക് തുടങ്ങിയതുമാണ്. അതുവരെ ഇക്കായെന്ന വാലുചേര്‍ക്കാതെ വിളിച്ചോണ്ടിരുന്ന അവന്‍ പെട്ടെന്നതൊന്നു പരിഷ്കരിച്ചതിലുള്ള അരോചകത്വം ഞാനവനോടു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴവന്‍ തന്ന മറുപടി കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കവനോടു ബഹുമാനം തോന്നിപ്പോയി.
“ഇങ്ങളുടെ ബീവിക്ക് എന്നെ അറ്യാം...എന്നെക്കാള്‍ മൂത്തതാ ഇങ്ങളെന്നും...അന്നേരം ഓലുടെ മുന്നീന്ന് ഞാനിങ്ങളെ പേരുപറഞ്ഞു വിളിച്ചാ ഓല മുന്നിലിങ്ങളുടെ വെലപോവൂലേ...?”
മുജീബ് , ബീവി അകത്തേക്ക് മറഞ്ഞപ്പോള്‍ കസേര എന്റെയടുത്തേക്കു നീക്കിയിട്ടു. പിന്നെ, എണീറ്റ് വാതില്‍ക്കല്‍ച്ചെന്നു ഉള്ളിലെക്കേന്തിനോക്കി ബീവി വാതില്‍പ്പിന്നിലൊന്നും മറഞ്ഞുനില്‍പ്പില്ലെന്നുറപ്പുവരുത്തിയിട്ട് തിരികെ വന്നിരിന്നു.
“എന്താ മുജീബേ ഇത്രക്കും വെല്ല്യ സീക്രട്ട്?” അവന്റെ അടക്കിപ്പിടിച്ച ശരീരചലനങ്ങളില്‍ കൌതുകംപൂണ്ടു ഞാന്‍ തിരക്കി.
മുജീബ് ഒരു നിമിഷം ആലോചിച്ചിരുന്നു.ഒരു തുടക്കം കിട്ടുവാനുള്ള ആലോചനയാവും.
“ബഷീര്‍ക്കാ, ഞാന്‍ ഇങ്ങളോട് ഒന്നുരണ്ടുപ്രാവശ്യം സൂചിപ്പിച്ച കാര്യം തന്ന്യാ...മ്മളെ സൂറെന്റെ കാര്യം!"
എനിക്ക് സംഗതി പിടികിട്ടി. ഇറച്ചി വെട്ടുകാരന്‍ അയ്മ്മദിന്റെ മകള്‍ സുഹറയോട് കുറച്ചുകാലമായി മുജീബിനു ഒരു പിരിശം തോന്നിത്തുടങ്ങിയിട്ട്.അവനതു ഒന്നുരണ്ടു പ്രാവശ്യം എന്നോട് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
"സൂറെന്റെ കാര്യംന്താ മുജീബേ, ഇഞ്ഞി അന്റെ മൊഹബത്ത് മനസ്സില് പൊത്തിപ്പൊതിഞ്ഞു വെക്കുന്നല്ലാണ്ട് ഓളോടിതുവരെ അത് തൊറന്നു പറഞ്ഞിക്കില്ലാലോ...?"ഞാന്‍ ചോദിച്ചു.
"അത് പറയാന്‍ തന്ന്യാ ബഷീര്‍ക്കാ ഞാന്‍ വന്നെ…."
"അയിന് ഞ്ഞി ഇവട്യാ വരുന്നേ,ഓളോട് പോയി പറയാനുളേളന്.....!"ഞാനവനെ തമാശയാക്കി.
"അതൊന്നുമല്ല ബഷീര്‍ക്കാ..."മുജീബ് ചുറ്റും കണ്ണോടിച്ചു ശബ്ദം ഇത്തിരി താഴ്ത്തി."എനക്ക് സൂറേനോട് മൊഹബത്താന്നുള്ള കാര്യം ഓളോട് നേരെനിന്നു പറയാനുള്ള ധൈര്യല്ലാന്നു ഇങ്ങക്കറിയാലോ? അതോണ്ട് ഞാന്‍ ഒര് കത്തെയ്തിക്കൊടുക്ക്വാന്‍ തീരുമാനിച്ചിട്ടാ ഇങ്ങോട്ടുവന്നെ...."ഒന്ന് നിര്‍ത്തിയിട്ടു അവന്‍ കൂട്ടിച്ചേര്‍ത്തു: "അയിനും മേണ്ട സഹായം ഇങ്ങള് ചെയ്തു തരണം..."
മുജീബ് ശബ്ദം കൂടുതല്‍ താഴ്ത്തി.അവന്റെ കണ്ണുകളില്‍ പൊടുന്നനെ ഒരു ജാള്യത മിന്നലാട്ടമാരംഭിച്ചതും ഞാന്‍ കണ്ടു.
"ഇങ്ങള് കതേം കവിതേംല്ലാം എയ്തുന്ന ആളല്ലേ?ഒരു നല്ല പ്രേമലേഖനം എയ്തിതരണം ഇങ്ങള് ..."
ഒരു ചെറിയ ഞെട്ടലോടെ ഞാന്‍ മുജീബിനെ നോക്കി.ഇവനെന്ത് ഹലാക്കിനുള്ള പുറപ്പാടാണെന്നു ചിന്തിച്ചുകൊണ്ടാണെങ്കിലും ഞാന്‍ ചിരിച്ചുകാട്ടി.എന്റെ ചിരിയില്‍ അലോസരപ്പെട്ടു അവന്‍ ചോദിച്ചു.
"ഇങ്ങളെന്തിനാ ചിരിക്കുന്നെ?ഞാന്‍ കാര്യായിട്ടു തന്ന്യാ പറേന്നത് ....!"
ഞാന്‍ പറഞ്ഞു: "എന്താ മുജീബേ ഞ്ഞി പറേന്നെ...? അനക്ക് മാണ്ടീട്ടു ഞാന്‍ സൂറാക്ക് പ്രേമലേഖനം എയ്തിക്കൊടുക്കണോന്നോ...? ന്റെ ബീവി കേക്കണ്ട, അന്റെ മയ്യത്തെടുക്കേണ്ടിവരും ഇവ്ടുന്നു...!"
"അയ്ന് ഇങ്ങളല്ലാന്നു എയ്തുന്നത് ! ഞാനെയ്തുന്നതായി വിജാരിച്ച് ഇങ്ങളെയ്തിയാ മതീന്നാ പറഞ്ഞെ....ഇങ്ങക്കയ്നുള്ള ഭാവനയെല്ലാണ്ടുന്നു എനിക്കറ്യാം..."
ഒരു പരകായപ്രവേശത്തിനാണ് മുജീബ് ആവശ്യപ്പെടുന്നത്.എനിക്ക് മനസ്സിലായി.എന്നാലും, അവന്റെയാ ആവശ്യത്തോടങ്ങോട്ടു പൊരുത്തപ്പെടാന്‍ എനിക്ക് ആയില്ല.
“അതെങ്ങന്യാടോ ഇഞ്ഞിയെയ്തുന്നതായി വിചാരിച്ച്ചോണ്ട് ഞാനെയ്ത്വാ...അന്റെ വികാരോം വിചാരോമെല്ലാന്നോ എന്റേത്..?ഇഞ്ഞി ഓളെ എങ്ങന്യാ കണ്ടിരിക്കുന്നേന്നോ, എങ്ങന്യാ പ്രേമിക്കുന്നേന്നോ,പ്രേമത്തെപ്പറ്റി അന്റെ സങ്കല്‍പ്പെന്താന്നോ ഒന്നും എനിക്കറിഞ്ഞൂടാ...പിന്നെങ്ങന്യാ...?”
"ഇങ്ങള് മൊരട്ടു ഞായങ്ങളൊന്നും എന്നോട് പറേണ്ടാ...ഇങ്ങള് കതയെയ്തുമ്പം അയിനാത്തെ ഓരോ കതാപാത്രത്ത്തിന്റെം വിജാരങ്ങള് എയ്തുന്നുണ്ടല്ലോ...അതെല്ലാം ഇങ്ങളെ വിജാരം പോല്യാ?അല്ലാലോ....അതുപോലത്തന്ന്യാ ഇതും...ഇങ്ങളെന്നെ ഇങ്ങള്ടെ ഒരു കതെലെ കതാപാത്രായിട്ടങ്ങു കൂട്ട്യാ മതി..."മുജീബ് ശക്തിയുക്തം വാദങ്ങള്‍ നിരത്തി.
"അതെ! ഇപ്പം ഇഞ്ഞ്യാ മൊരട്ടു ഞായങ്ങള് പറേന്നത്..."അവനെ പ്രതിരോധിക്കാന്‍ തയാറെടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
“ങ്ങള് മിണ്ടല്ലേ!" മുജീബിനു ദേഷ്യം വന്നുതുടങ്ങിയിരുന്നു."ങ്ങളെന്റെ ഉറ്റ ചങ്ങായിയാണേല് ഇങ്ങളിത് എയ്തിത്തരും....!"അവന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതുപോലെ പറഞ്ഞു.
"അല്ല മുജീബേ, അത് ഞ്ഞിതന്നെ എയ്തുന്നതല്ലേ അയിന്റൊരു മൊഞ്ച്...ഏ?"
"എനിക്കെയ്താനാവൂങ്കി ഇങ്ങളോട് വന്നുപറയോ ബഷീര്‍ക്ക...ഓള് കോളെജില് പോന്ന കുട്ട്യാ...ഓള വിഷയാണേങ്കി മലയാളസാഹിത്യോം....!ഒന്‍പതാം ക്ളാസില് രണ്ടാംകൊല്ലം പഠിപ്പ് നിര്‍ത്ത്യ ഞാനെയ്തിയാല് , പണ്ട് വൈക്കത്തെ ബഷീര്‍ക്ക പറഞ്ഞപോലെ ആഖ്യെംണ്ടാവൂല, ആഖ്യാതോണ്ടാവൂല...."മുജീബ് അത് ഭാവനയില്‍ കണ്ടിട്ടെന്നോണംഒരു ചിരി ചിരിച്ചപ്പോള്‍ ഞാനാലോചിച്ചത് പുസ്തകം അലര്‍ജിയായിരുന്ന ഇവന്‍ വൈക്കം മുഹമ്മദ് ബഷീറിനെ വായിച്ചെന്നോ എന്നാണ്.അത് ഞാന്‍ തുറന്നു ചോദിച്ചു.
"സൂറ കതേം കവിതെമെല്ലാം വായിക്കും...അന്നേരം ഓള പ്രേമിക്കുന്ന ഞാന്‍ മോശാവാന്‍ പാടില്ലാലോ...'പാത്തുമ്മാന്റെ ആടി'ല്‍ തൊടങ്ങി..."മുജീബിന്റെ മുഖത്ത് നാണം മൊഞ്ചേറ്റുന്നത് ഞാനാദ്യമായിട്ടു കാണുകയായിരുന്നു.
"ഇനീപ്പം ഞാന്‍ രണ്ടും കണക്കാക്കി ഒരു കത്തങ്ങു എയ്ത്യാത്തന്നെ ഓക്ക് ബോധിച്ചിക്കില്ലേലോ...?ഒരെരൂം പുളിപ്പുമെല്ലാം മാണ്ടേ..?ഓളാങ്കി കവിതേം കതെല്ലാം അന്തംല്ലാണ്ട് വായിക്കുന്നോള്വാ..."
എന്റെ വാദമുഖങ്ങളെയെല്ലാം,ബദര്‍ പടപ്പാട്ടിലെ വീരനായകനെപ്പോലെ നിഷ്ക്കരുണം അരിഞ്ഞുവീഴ്ത്തി,മുജീബ് നിര്‍ബന്ധംപിടിച്ചപ്പോള്‍ ഞാനയഞ്ഞുതുടങ്ങി.എങ്കിലും,എനിക്ക് വല്ലാത്ത ഒരു ജാള്യം തോന്നിത്തുടങ്ങിയിരുന്നു.മറ്റൊരാള്‍ക്കുവേണ്ടി പ്രേമലേഖനം എഴുതിക്കൊടുക്കുക എന്നൊക്കെ വെച്ചാല്‍ ...! ഇതുവരെ ചെയ്യാത്ത ഏര്‍പ്പാടാണ്.മുജീബ് പറയുന്നതെല്ലാം കാര്യങ്ങളാണെങ്കിലും എന്തോ ഒരിത്!
എന്റെ മുഖത്തെ സംഘര്‍ഷഭരിതഭാവങ്ങളിലേക്കൊന്നു കണ്ണയച്ച് മുജീബ് അവസാനത്തെ ആയുധം പുറത്തെടുത്തു: " ഇങ്ങക്കാണേല് പ്രേമലേഖനം എയ്തുന്ന കാര്യത്തില് നല്ല എക്സ്പീര്യന്സുണ്ടല്ലോ.."
ശരിയാണ്, ഞാനും ബീവിയും രണ്ടു വര്‍ഷത്തോളം പ്രണയലോലരായ് കത്തുകളിലൂടെ ജീവിച്ചവരാണ്.അതൊരു യാഥാര്‍ത്യമാണെങ്കിലും,തന്റെ കാര്യസാധ്യത്തിനായി മുജീബ് അതുതന്നെ ഒരായുധമായി എനിക്കുനേരെ പ്രയോഗിച്ചപ്പോള്‍ ഞാന്‍ മലര്‍ന്നടിച്ചു വീണു.മര്‍മ്മഭാഗത്തുതന്നെ വെട്ടിവീഴ്ത്തിയതിന്റെ സംതൃപ്തിയോടെ മുജീബ് പോകാനെഴുന്നേറ്റു.
"ഞാന്‍ രാവിലെ പണിക്കു വരുമ്പം ഇങ്ങള് തന്നാ മതി...രണ്ടു പേജെങ്കിലും മാണം...ഇന്ന് രാത്രി മുയ്യുയന്‍ കുത്തീര്‍ന്നു എയ്തിക്കൊളീ..ങാ,പിന്നെ ഇങ്ങളിതു ഇങ്ങളെ ബീവീനോടുന്നും പറേണ്ടാട്ടോ...എനക്ക് പിന്നെ ഓലെ മൊകത്ത് നോക്കാനാവൂല..!"
എന്റെ സമ്മതത്തിനൊന്നും കാത്തുനില്‍ക്കാതെ മുജീബ് സ്ഥലംവിട്ടു.
അവന്‍ പോയ പുറകെ, അത്ര നേരം സന്ദേഹിച്ചുനിന്ന ആകാശം പെയ്തുതുടങ്ങി.ഇരുണ്ടുതുടങ്ങിയ പ്രകൃതിയെ മഴത്തുള്ളികള്‍ ഈറനണിയിക്കുന്നതും നോക്കി കുറച്ചുനേരം ആലോചനാമഗ്നനായി ഇരുന്നശേഷം അകത്തേക്ക് ചെന്നപ്പോള്‍ ബീവി ചോദിച്ചു:
“എന്താരുന്നു ഇത്ര വെല്ല്യ രഹസ്യം പറച്ചില്...?”
മുജീബിന്റെ വിലക്കിനെ മന:പൂര്‍വ്വം വിസ്മരിച്ച് ചിരിച്ചുകൊണ്ട് ബീവിയോടു കാര്യം പറഞ്ഞു.അവസാനം മുജീബ് മര്‍മ്മത്തുതന്നെ ഒരു കുത്തു തന്നതും ഉള്‍പ്പെടെ.
ബീവി അതെല്ലാം ഒരൂറിയ ചിരിയോടെ കേട്ടുനിന്നു. എന്നിട്ട് മുജീബിനോടുള്ള സിമ്പതി പ്രകടിപ്പിച്ചു."പാവം,അവനത്രേം കാര്യായിട്ടു പറഞ്ഞതല്ലേ? ഇങ്ങളൊരെണ്ണം എയ്തിക്കൊടുക്ക്...."
“അത് തന്ന്യാ ബീവി ഞാനുമാലോചിക്കുന്നത്...പക്ഷെ, എയ്തണേങ്കീ ഒരൈഡിയേമൊട്ടു വരുന്നൂല്ലാ... ഈ പ്രേമലെഖനമെഴുത്തുമായിട്ടുള്ള ടച്ചെല്ലാം വിട്ടിട്ടു മൂന്നാല് വര്ഷായില്ലേ...?”
വെള്ളക്കടലാസും പേനയുമായി എഴുതാനിരുന്നപ്പോഴാണ് ഒരത്യാഹിതം സംഭവിച്ചത്. "ഇങ്ങനത്തെ ചീളു പൈങ്കിളികേസുകള്‍ കൈകാര്യം ചെയ്യാന്‍ നാണമില്ലേടാ"യെന്നു ഒരു വലിയ ആക്രോശം മുഴക്കിക്കൊണ്ട് എന്നിലെ ചെറിയ സാഹിത്യകാരന്‍ ചാടിവീണു പേനക്ക്പിടിച്ചു.ഒരു നിമിഷത്തേക്ക് ഞാന്‍ ഹിമശിലപോലെ ഉറഞ്ഞിരുന്നുപോയി.സ്തംഭനാവസ്ഥ നീങ്ങിയപ്പോള്‍ ഞാന്‍ തിരികെ ചോദിച്ചു: "അപ്പോള്‍ മൂന്നാല് വര്‍ഷം മുന്‍പ് ബീവിക്ക് കെട്ടുകണക്കിന് എഴുതിക്കൊടുത്തതോ?അതൊന്നും ചീളു പൈങ്കിളികേസുകളല്ലാരുന്നോ?”
“അത് മൂന്നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ്!അന്ന് എനിക്കിത്രേം വളര്‍ച്ചയും പക്വതയും ഇല്ലായിരുന്നു.വര്ഷാന്തരം ചെറിയതായി തനിക്ക് തോന്നുന്നില്ലെങ്കിലും എനിക്കാ ബോധമുണ്ട്."സാഹിത്യകാരന്‍ അങ്ങനെയൊന്നും തോറ്റുതരാന്‍ തയ്യാറല്ലായിരുന്നു."മാത്രമല്ല, അത് നിന്റെ സ്വന്തം കാര്യത്തിനല്ലായിരുന്നോ..?ഇതോ..?ഏതോ ഒരുത്തനുവേണ്ടി...! ആത്മാഭിമാനവും അന്തസ്സും പണയംവെക്കുന്ന ഏര്‍പ്പാട് ! ഛെ,ഛെ..!!"എന്നിലെ സാഹിത്യകാരന്റെ പുച്ഛം ഖനീഭവിച്ച നോട്ടം കണ്ട് ഞാന്‍ രണ്ടടി പുറകോട്ടുമാറി.
പക്ഷെ, മുജീബിനെക്കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് എന്റെയുള്ളിലെ സാഹിത്യകാരന്റെ പുച്ഛം അത്ര സാരമായി തോന്നിയില്ല.മൂപ്പര് സൂചിപ്പിച്ചപോലെതന്നെ സംഗതി ചീപ്പാണെങ്കിലും മുജീബിനെ അങ്ങനെയങ്ങ് തള്ളിക്കളയാനൊക്കുമോ?ബീവിയുടെ മുന്‍പില്‍ എന്റെ വിലയിടിഞ്ഞു പോകുമെന്ന് ഭയന്ന് രണ്ടുവയസുമാത്രം മൂപ്പുള്ള എന്നെ 'ഇക്കാ'ന്നു വിളിച്ചുതുടങ്ങിയവനാണവന്‍ !മാത്രമോ, പ്രേമസാക്ഷാല്‍ക്കാരത്തിനുവേണ്ടിയാണെങ്കിലും മലയാളസാഹിത്യത്തിന്റെ ആസ്വാദകപ്രപഞ്ചത്തിലേക്ക് പാത്തുമ്മായുടെ ആടിലൂടെ പുതുമുളയായി പൊട്ടിവിരിഞ്ഞവനുമാണ്.
എന്നിലെ പൈങ്കിളിവിരുദ്ധ സാഹിത്യകാരനും മുജീബിന്റെ സുഹൃത്തായ ഞാനും കൂടി വടംവലിയാരംഭിച്ചതോടെ ഞാനാകെ ധര്‍മ്മസങ്കടത്തിന്റെ ആഴക്കടലിലായി.ആ ആഴക്കടലില്‍ മുങ്ങിയിരിക്കുമ്പോള്‍ ബീവി വന്നു: "എന്താ തൊടങ്ങീല്ലേ?”
“ഒന്നും ഇങ്ങോട്ടുവരുന്നില്ല..."ഞാന്‍ എന്റെ ധര്‍മ്മസങ്കടം മറച്ചുവെച്ച് ഖിന്നതയോടെ പറഞ്ഞു.ഉള്ളിലെ ധര്‍മ്മസങ്കടക്കടലിനെക്കുറിച്ചു പറഞ്ഞാലൊന്നും ബീവിക്ക് മനസ്സിലായെന്നു വരില്ല. സാഹിത്യം അവളുടെ അരികത്തുകൂടെ പോയിട്ടില്ല! ഞാനെഴുതിക്കൂട്ടിയിട്ടുള്ളതില്‍ അവളാകെ വായിച്ചിട്ടുള്ളത് ഞാന്‍ കൊടുത്ത പ്രേമലേഖനങ്ങള്‍ മാത്രമാണ്.
ബീവി ശൂന്യമായ വെള്ളക്കടലാസെടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ട് അവിടെത്തന്നെ വെച്ചു.
"ഇങ്ങക്കെന്തുപറ്റി ബഷീര്‍ക്കാ...?എന്നെ നിക്കാഹു കയിക്കണേനും മുന്‍പ് കയ്യും കണക്കൂല്ലാണ്ട് ഇങ്ങള് എയ്തിക്കൂട്ടീനല്ലോ പ്രേമക്കത്ത്വേള്...?അത് വായിച്ചു തീര്‍ത്തിട്ടെനിക്ക് പടിക്ക്വാന്‍ കൂടി നേരം കിട്ടൂലേനും...! "
ബീവി എന്റെ പൂര്‍വ്വകാലപ്രതാപം ഓര്‍മ്മിപ്പിച്ചപ്പോഴാണ് ,ഉള്ളിലിരുന്നു പ്രതിഷേധം മുഴക്കുന്ന സാഹിത്യകാരനെ മയപ്പെടുത്തിയെടുത്തില്ലെങ്കില്‍ സംഗതി നടക്കില്ലെന്നുള്ള ചിന്ത എന്നിലേക്ക് വന്നത്.അല്പമെങ്കിലും സാഹിത്യം പ്രേമവുമായി കൂട്ടിക്കുഴച്ചില്ലെങ്കില്‍ പിന്നെന്തു പ്രേമലേഖനം?ഹൃദയലേഖനമായ അത് സാഹിത്യപൂരിതമാക്കണമെങ്കില്‍ ഉള്ളിലിരിക്കുന്ന എതിര്‍പ്പുകാരനെ അയച്ചെടുത്തേ പറ്റൂ.പക്ഷെ,അതത്ര എളുപ്പമല്ലെന്നും എനിക്ക് മനസ്സിലായി.പഴയ 'മ'കാര വാരികകളൊക്കെ വിട്ടു മൂപ്പരുടെ തീറ്റയിപ്പോള്‍ അത്യന്താധുനിക കവിതകളും കഥകളുമൊക്കെയാണ്.പണ്ടത്തെ തടിയൊന്നും ഇപ്പോഴില്ലെങ്കിലും കരുത്തു കൂടിയിട്ടേയുള്ളൂ.അത്ര പെട്ടെന്നൊന്നും മൂപ്പര്‍ വഴങ്ങിത്തരില്ല.പക്ഷെ, ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് ആരോ ഒരാംഗലേയ പഴമൊഴി മലയാളത്തിലാക്കിയിട്ടില്ലേ?അതുകൊണ്ട് ഞാന്‍ പതിനെട്ടടവുകളും പയറ്റി.ഹോ, കരുത്തനോന്നു വഴങ്ങിക്കിട്ടിയപ്പോഴേക്കും ഞാന്‍ വിയര്‍ത്തുകുളിച്ചു ചത്തുപോയിരുന്നു.
ബീവി കൊണ്ടുവന്ന ഒരു മൊന്ത വെള്ളം അപ്പാടെയണ്ണാക്കിലേക്ക് കമിഴ്ത്തിയിട്ടു ഞാനിരുന്നു കിതയ്ക്കവേ ബീവി അദ്ഭുതം കൂറി: "ഒരു പ്രേമക്കത്തെയ്താനായിട്ടാ ഇങ്ങളിങ്ങനെ പെരാന്തെട്ക്കുന്നെ..?”
എന്നെ സംബന്ധിച്ചിടത്തോളം, ബീവി ചോദിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. 'പെരാന്തെടുക്കല്‍ ' തന്നെയായിരുന്നു എനിക്കത്. അത്രയും നേരം പ്രാതിരോധിച്ചുനിന്നിരുന്ന കാല്‍പനികവിരുദ്ധനെ ഒരുതരത്തില്‍ മയക്കിയെടുത്ത് എഴുത്തിനിരുന്നപ്പോള്‍ അതാ അടുത്ത തൊന്തരവ്! ഒരൊറ്റ വാക്കുപോലും ഊറിവരാതെ തരിശായി നില്‍ക്കുകയാണ് ഉള്ള്! എത്ര കോലാഴത്തില്‍ കുഴിച്ചിട്ടും ഒരു നനവുപോലും കാണാതെ നെടുവീര്‍പ്പിട്ടുനില്‍ക്കുന്ന കിണറുകുത്തുകാരന്റെ അതേ അവസ്ഥ! മുന്‍പാ പ്രണയകാലത്ത്, ബീവിക്കുവേണ്ടി പത്തും പതിനഞ്ചും പേജുകള്‍ നിറയെ പ്രണയലേഖനങ്ങള്‍ സൂകരപ്രസവം പോലെ എഴുതിത്തയ്യാറാക്കിയിട്ടുള്ള താനാണിപ്പോള്‍ ഒരു വാക്കിനുവേണ്ടി പരവശപ്പെടുന്നത്! അന്ന് പഞ്ഞമില്ലാതിരുന്ന പഞ്ചാരവാക്കുകള്‍ക്കിന്ന് എന്തൊരു ക്ഷാമം എന്നോര്‍ത്ത് ഞാന്‍ നെടുവീര്‍പ്പുകളയച്ചു.
“എന്താണ്?” ബീവി എന്റെ തലയില്‍ തടവിക്കൊണ്ട് ചോദിച്ചു.എന്റെ വൈവശ്യങ്ങളൊക്കെ തെല്ലൊരന്ധാളിപ്പോടെ നോക്കിക്കണ്ട് നില്‍ക്കുന്ന, എന്റെ പാവം ബീവിയുടെ അവസ്ഥയോര്‍ത്തുകൊണ്ട്, ഒന്നുമില്ലെന്ന് ചുമല്‍കൂച്ചവേ, എനിക്ക് പെട്ടൊന്നൊരാശയം തോന്നി.
“അല്ല ബീവി, ഇഞ്ഞ്യാ പഴേ എഴ്ത്തെല്ലാം എടുത്തു പെട്ടിക്കകത്ത് സൂക്ഷിച്ചിക്കില്ലേ..? അതീന്നു ഒന്നിങ്ങു എടുക്ക്...അത് നോക്കി ഒരു കാച്ചങ്ങു കാച്ചാം....!"അതാവുമ്പോള്‍ ഇപ്പോഴും ചില്ലറ മുറുമുറുപ്പോടെ നില്‍ക്കുന്ന സാഹിത്യകാരന് പ്രശ്നവുമുണ്ടാവില്ല.
"അയ്യട, അതിപ്പൊക്കിട്ടും!" ബീവിയുടെ ഭാവം മാറിയതുകണ്ട് ഞാനമ്പരന്നു.
"അതെന്താ, ഞ്ഞിയതെല്ലാം കൂടി സൂക്ഷിച്ചുവെച്ചേക്കുന്നത് പുഴുങ്ങിത്തിന്നാനാ ...?" ഞാന്‍ കളിയായി തിരക്കവേ, ബീവിയുടെ മുഖം വീര്‍ത്തു.
"പുയുങ്ങിത്തിന്നാനൊന്ന്വല്ല..അതേ എനക്ക് ഇങ്ങള് പിരിശത്തോടെ എയ്തിത്തന്നതാ.... അത് വേറൊരുത്തിക്കു കോപ്പിയടിച്ചു കൊടുത്തിട്ടോള സുഖിപ്പിക്കണേങ്കിലെ ഇമ്മിണി പുളിക്കും..!"
ബീവിയുടെ വികാരം മനസ്സിലാക്കിയ ഞാന്‍ ഇനിയെന്താണൊരു പോംവഴി എന്ന ആലോചനയിലായി.
"ഇങ്ങള് ഓരോ കിലോ കല്‍ബും, ഈരണ്ടു കിലോ കരളും മൂന്നാല് ലിറ്റര്‍ തേനും പാലുമെല്ലാം ചേര്‍ത്തൊരു കാച്ചങ്ങു കാച്ച്യൂട്...!" എന്റെ തലപുകച്ചില്‍ കണ്ടു ബീവി നിര്‍ദേശിച്ചു.
"ഹേയ്, സംഗതി അഴകൊഴമ്പനൊന്നും പോരാത്തതോണ്ടല്ലേ മുജീബ് എന്നെത്തന്നെയിതേല്പ്പിച്ചത്...നല്ല ക്ളാസ് പ്രേമലേഖനം തന്ന്യാകണം...!" ബീവിയുടെ നിര്‍ദേശത്തോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ അവള്‍ മൊന്തയുമായി അടുക്കളയിലേക്കു നിഷ്ക്രമിച്ചു.
പിന്നെയും കുറേനേരത്തെ ധ്യാനമിരിപ്പിനു ശേഷമാണ് ആദ്യത്തെ വാചകമൊന്നു പേനത്തുമ്പിലൂടെയൂര്‍ന്നു വീണതുതന്നെ.ആദ്യമൊക്കെ അവിടവിടെ തട്ടിതടഞ്ഞുനിന്നുവെങ്കിലും പിന്നെ ഒരൊഴുക്കായിരുന്നു വാക്കുകളുടെ.
ബീവി ഇടയ്ക്കിടെ വന്നു പുരോഗതി അന്വേഷിച്ചിട്ട് അടുക്കളയിലേക്കു മറയും.
ഒന്നര മണിക്കൂര്‍കൊണ്ട് രണ്ടുപുറം നിറഞ്ഞു.വായിച്ചു നോക്കി സംഗതി കൊള്ളാമെന്ന സമാധാനത്തോടെ ദീര്‍ഘനിശ്വാസം വിടുമ്പോള്‍ , എന്റെ തലയിലെഴുത്ത് ഓര്‍ത്തു, ഞാനറിയാതെ ചിരിച്ചുപോയി.
ബീവി, സംഗതി തീര്‍ന്നെന്നറിഞ്ഞു അടുക്കളയില്‍നിന്നും പാഞ്ഞെത്തി.
“എങ്ങനെയുണ്ട്?” വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ബീവിയോടു തിരക്കി.
"ഹോ, രണ്ടുകൊല്ലം മൊഹബത്തും കൊണ്ടെന്റെ പൊറകെ നടന്നിട്ടും ഇങ്ങക്കിതു പോലൊന്ന് എയ്തിതര്വാനായിക്കില്ല!" ബീവിയുടെ മുഖത്ത് ചെറിയോരസൂയയും നിരാശയും കൂടിക്കലരുന്നത് കണ്ടു ഒരു പൊട്ടിച്ചിരിയോടെ ഞാനവളുടെ കവിളില്‍ നുള്ളി.
പിറ്റേന്ന് രാവിലെ സംഗതി ഞാന്‍ മുജീബിനു കൈമാറി.വായിച്ചു നോക്കിയതിനു ശേഷം 'അസ്സലായിട്ടുണ്ട്' എന്നൊരഭിപ്രായപ്രകടനത്തോടെ പോക്കെറ്റില്‍ അവനതു ഭംഗിയായി മടക്കിവെച്ചു.ഈയൊരെണ്ണം എഴുതിതീര്‍ക്കുവാന്‍ വേണ്ടി ഞാനനുഭവിച്ച പ്രാണസങ്കടത്തെക്കുറിച്ചു അവനു ഞാന്‍ ചെറിയൊരു സൂചന മാത്രമേ നല്‍കിയുള്ളൂ.അവനോടു ആ പ്രാണസങ്കടം വാക്കുകളിലൂടെ വിശദീകരിക്കുവാന്‍ എനിക്കാവുകയില്ല.അഥവാ, ആയാല്‍ത്തന്നെ അവനൊട്ടു മനസിലായെന്നും വരില്ല.
"ബഷീര്‍ക്കാ, ഇങ്ങള് വൈക്കം മുഹമ്മദു ബഷീറിനെക്കാളും വല്ല്യ ബഷീറാകും."ഞാന്‍ ചെയ്തുകൊടുത്ത ഉപകാരത്തിനു അവന്‍ തന്റെ നന്ദി അറിയിച്ചത് ഈ ആശീര്‍വാദ പ്രകടനത്തോടെയാണ്. ബഷീറെന്ന ആനയുടെയും ഞാനെന്ന ഉറുമ്പിന്റെയും സ്ഥിതികളറിയാവുന്ന ഞാനവനോടെന്ത് പറയുവാനാണ്!
എഴുത്തുകൂലിയായി ഒരു ചായയും കേസരിയും വാങ്ങിത്തന്നു അവന്‍ . കേസരിയുടെ മധുരം നുണഞ്ഞിറക്കവേ, തലേരാത്രി ഞാനനുഭവിച്ച ധര്‍മ്മസങ്കടങ്ങള്‍ക്കും പ്രാണവേദനകള്‍ക്കും ഇതൊരു പ്രതിഫലമേ ആകുന്നില്ലല്ലോ എന്നാണു ഞാന്‍ ഖിന്നനായത്.
പണിസൈറ്റിലേക്കു പോകുമ്പോള്‍ ഞാന്‍ മുജീബിനോട് ചോദിച്ചു: "ഇന്നിത് കൊടുക്കുന്നില്ലേ മുജീബെ?അതോ അതിനും ഞാന്‍ തന്നെ മാണോ?"
“കൊടുക്കലെല്ലാം ഞാന്‍ തന്നെ കൊടുത്തോളാം ബഷീര്‍ക്കാ....ഓള് കോളേജുംവിട്ടു വൈകുന്നേരമൊന്നു വന്നോട്ടെ..."
വൈകുന്നേരം സുഹറയ്ക്ക് കത്ത് കൈമാറിയതായി പിറ്റേന്ന് മുജീബ് എന്നോട് പറഞ്ഞു.അവള്‍ മറുപടി ഇന്ന് വൈകുന്നേരം തരുമെന്നും.
സംഗതികളുടെ പുരോഗതി മുജീബില്‍ നിന്നും അറിയുന്ന മുറയ്ക്ക് ഞാന്‍ ബീവിയെ അറിയിച്ചു കൊണ്ടിരുന്നു. അതറിയുവാന്‍ പെണ്‍സഹജമായ ജിജ്ഞാസയോടെ അവള്‍ എല്ലാ വൈകുന്നേരവും തിരക്കുമായിരുന്നു.
സുഹ്റ അനുകൂലമായ മറുപടി കൊടുത്തെന്നും ഞാനെഴുതിക്കൊടുത്ത പ്രണയലേഖനം അവളുടെ ഹൃദയം കവര്‍ന്നെന്നും മുജീബ് അറിയിച്ചപ്പോള്‍ ഞാനെന്ന എഴുത്തുകാരന്‍ ധന്യനായി.
മുജീബിന്റെയും സുഹ്റയുടെയും പ്രണയം ദിവസം ചെല്ലുംതോറും പുരോഗതി പ്രാപിക്കുന്നതറിഞ്ഞു, പ്രണയമെന്ന മധുരവികാരത്തിന്റെ സുഖവും നോവും രണ്ടുവര്‍ഷത്തോളം അറിഞ്ഞനുഭവിച്ച എനിക്കും ബീവിക്കും അവരെ സഹായിക്കുവാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തിനും സന്തോഷത്തിനും അതിരുകളില്ലായിരുന്നു. പക്ഷെ, ആ സന്തോഷത്തിനു ഒരു കുമിളയുടെ ആയുര്‍ദൈര്ഘ്യമേ ഉണ്ടായിരുന്നുള്ളൂവെന്നത് ഞങ്ങള്‍ക്കറിയില്ലായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു വൈകുന്നേരം വീട്ടുമുറ്റത്തതാ നില്‍ക്കുന്നു ഇറച്ചിവെട്ടുകാരന്‍ അയ്മദിക്ക....! കയ്യില്‍ ഇറച്ചി വെട്ടുന്ന കത്തി..!! കൂടെ മുജീബുമുണ്ട്. രണ്ടുപേരുടെയും ഒന്നിച്ചുള്ള ആ വരവത്ര പന്തിയല്ലല്ലോ എന്ന് വിചാരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു:
“എന്താ അയ്മ്ദിക്കാ..?”
“എന്താന്ന് ഇനിക്കറിഞ്ഞൂടാ അല്ല ബലാലെ?” മറുപടിയായുള്ള അയ്മദിക്കയുടെ ചീറ്റല്‍ കേട്ട് എന്റെ നെഞ്ചിലൊരാന്തലുണ്ടായി.
“ഞ്ഞി എന്ന് മൊതല്‍ക്കാ കതെയ്ത്തെല്ലാം നിര്‍ത്തി കത്തെയ്തിക്കൊടുക്കല് തൊടങ്ങ്യേ?”
ഡും! ഒരു വലിയ പൊട്ടിത്തെറിയുണ്ടായത്പോലെ ഞാന്‍ നടുങ്ങി മുജീബിനെ നോക്കി.ഇപ്പോഴാണ് ഞാനവനെ ശരിക്ക് ശ്രദ്ധിച്ചതും.അടികൊണ്ടു തിണര്‍ത്ത കവിളുകളും പൊട്ടി ചോരയൊഴുകുന്ന ചിറിയും ഉലഞ്ഞുനാശമായ ഉടുവസ്ത്രങ്ങളുമൊക്കെയായാണ് മുജീബിന്റെ നില്‍പ്പ് .
“അയ്മദിക്ക എന്തുന്നാ പറേന്നെ...? എനക്കൊന്നും തിരീന്നില്ല.."ഞാന്‍ ഉരുണ്ടുകളിച്ചു രക്ഷപ്പെടുവാന്‍ തീര്‍ച്ചപ്പെടുത്തി .
“ഫ്ഭ, അറാം പെറന്നോനെ! അനക്കൊന്നും തിരീന്നില്ല അല്ലെ..?ഇഞ്ഞ്യല്ലേ ഈ ഹമുക്കിനു ഇതെയ്തിക്കൊടുത്തത് ..?ന്റെ മോള് സൂറാക്ക് കൊടുക്ക്വാന്‍.?” അയ്മദിക്ക ചുളുങ്ങി നാശമായ ഒരു പേപ്പറെടുത്തു എന്റെ നേരെ വീശിക്കാണിച്ചു.
ആ കടലാസ് കണ്ടപ്പോള്‍ , ഞാനനുഭവിച്ച പ്രാണസങ്കടത്തിന്റെയും പേറ്റുനോവിന്റെയും ഓര്‍മ്മ എന്നിലേക്ക് ഇരച്ചുവന്നു.എന്റെ നെഞ്ചു നൊമ്പരംകെട്ടി വിങ്ങി.ഒച്ചപ്പാട് കേട്ട് പുറത്തേക്കുവന്ന ബീവി സംഗതി വലിയ ഗുലുമാലായെന്നു കണ്ടു വിളറിവിയര്‍ത്ത് ഉമ്മറത്തെ തൂണിലേക്ക് ചാരി.
“മാനത്തോടെ കയിഞ്ഞു കൂടുന്ന പെണ്‍കുട്ട്യോളെ ചീത്തയാക്കാന്‍ ചെക്കമ്മാരേം കൊണ്ട് ഇറങ്ങീരിക്ക്വാ ഞ്ഞി ല്ലേ..?ഇഞ്ഞി പ്രേമിച്ചിട്ടാ നിക്കാഹു കയിച്ചേന്നും വെച്ചിട്ട് നാട്ടിലുള്ള സകല വാല്യെക്കാരേം പ്രേമിപ്പിച്ചിട്ടെ നിക്കാഹു കയിക്ക്വാന്‍ വിടൂള്ളൂന്നാ അന്റെ വിചാരം? ഏ..?”
അയ്മദിക്ക കത്തിക്കേറുകയാണ്.ശകാരവര്‍ഷത്തില്‍ കുതിര്‍ന്നു കണ്ണുംമിഴിച്ചു ഉമിനീര്‍വിഴുങ്ങി നില്‍ക്കുവാനേ എനിക്ക് കഴിഞ്ഞുള്ളു.എന്റെ ഉരിയാട്ടമില്ലായ്മ കണ്ടു കൂടുതല്‍ ഊര്‍ജ്ജസ്വലനായി അയ്മദിക്ക തുടര്‍ന്നുകൊണ്ടിരുന്നു.
“ഇഞ്ഞി വെല്ല്യ കതേം കുന്തോം മറ്റേ കൊടച്ചക്രോല്ലാം എയ്തുന്നുണ്ടെങ്കി അതുംകൊണ്ട് മര്യാദയ്ക്ക് കുത്തിര്‍ന്നാ മതി..അല്ലാണ്ട്, പെണ്‍കുട്ട്യേക്ക് കത്തെയ്തിക്കൊടുത്തിട്ടു പ്രേമിപ്പിക്കുന്ന വിസിനസിനൊന്നും എറങ്ങണ്ട...കേട്ടുക്കോ ഇഞ്ഞി, അറാംപെറപ്പു പെറന്ന ഹമുക്കേ...!"
അയ്മദിക്കയുടെ ഇടിമിന്നല്‍ ഗര്‍ജ്ജനം കേട്ട് അപ്പുറത്തും ഇപ്പുറത്തുമെല്ലാം കൂണുപോലെ തലകള്‍ മുളച്ചുപൊന്തിത്തുടങ്ങിയിരുന്നു.
ശെ, ആകെ നാണക്കേടായി! തൊലിയുരിഞ്ഞു പോകുന്നതുപോലെ തോന്നിയ ഞാന്‍ ധൈര്യം സംഭരിച്ചു അയ്മദിക്കായുടെ അടുത്തേക്ക് ചെന്നു.മൂപ്പരുടെ കയ്യിലിരിക്കുന്ന ഇറച്ചിക്കത്തിക്കിടക്കിടെ ഓട്ടക്കണ്ണിട്ടു നോക്കിക്കൊണ്ട്.
“അയ്മദിക്ക, ഇങ്ങള് പ്രശ്നോന്നുണ്ടാക്കരുത്...ഒരബദ്ധം പറ്റിപ്പോയതാ..ഈ മുജീബിന്റെ നിര്‍ബന്ധംകൊണ്ടാ ഞാന്‍…”
ഏതു ഗതികെട്ട നേരത്താടാ നിനക്കാ ദുര്‍ബുദ്ധിയും കൊണ്ടിങ്ങോട്ടു കയറിവരാന്‍ തോന്നിയത് ഇബിലീസേ എന്ന മട്ടില്‍ ഞാന്‍ രൂക്ഷമായി മുജീബിനെ നോക്കി.അവന്‍ തലകുനിച്ചുകളഞ്ഞു.
“എന്തബത്തം? കുരുത്തക്കേട് ണ്ടാക്കീട്ടു അബത്തം പറ്റിപ്പോയീന്നോ..? അനക്ക് കേക്കണോ, ഇക്കത്തുകാരണം സൂറ ഓള്‍ടെ കോളേജിലാകെ നാറി...ഓള പടിപ്പിക്കുന്ന മാഷുക്ക് ഓള്‍ടെ പടിക്കുന്ന ബുക്കിന്റുള്ളീന്നാ ഇത് കിട്ട്യേ...മാഷു അന്നേരെ ഞമ്മളെ ബിളിപ്പിച്ചു...മാഷു ഒളേം ഞമ്മളേം കൂട്ടംകൂട്യേനു ഒരു കണക്കൂല്ലാ...നി മേലാലിങ്ങനോന്നൂണ്ടാവൂല്ലാന്നു കാലുപിടിച്ചു പറഞ്ഞിട്ടാ ഓലൊന്നു അയഞ്ഞന്നെ...തിരിഞ്ഞോ അനക്ക് ഇബിലീസിനുണ്ടായ ബെടക്കെ...?”
അപ്പോള്‍ അതാണ് കാര്യം!അന്നേരം അയ്മ്ദിക്ക മുജീബിനെ പിടിച്ചിട്ടുണ്ടാവും.നല്ലോണമൊന്നു കൊടുത്തപ്പം മുജീബ് എല്ലാം തത്ത പറയുംപോലെ പറഞ്ഞുമിരിക്കും.എന്നാലും മുജീബേ, ഒരുപാടീറ്റുനോവെടുത്തു അക്കത്തെഴുതിത്തന്ന എന്നെയൊറ്റിക്കൊടുക്കെണ്ട യാതൊരാവശ്യവും തനിക്കില്ലായിരുന്നു.ഞാന്‍ മുജീബിനെ നോക്കി. വൈക്കം മുഹമ്മദു ബഷീറിനെക്കാളും വലിയ ബഷീറാവും എന്നെയെന്നാശീര്‍വദിച്ച അവന്‍, ഇപ്പോഴും തലയും കുമ്പിട്ടു നില്‍ക്കുകയാണ്.ഇപ്പറയുന്നതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന മട്ടില്‍ !
“അയ്മദിക്കാ...സംഗതി എനക്കൊരു തെറ്റ് പറ്റിപ്പോയി...ങ്ങളത് സാബൂറാക്ക്...എന്താ മാണ്ട്യെന്നു വെച്ചാ ഞാനത് ചെയ്തുതരാം..ങ്ങളെന്നെ നാണം കെടുത്തരുത്..."ഞാന്‍ അയ്മദിക്കയുടെ കാല്‍ക്കല്‍ വീഴാന്‍പോലും സന്നദ്ധനായി നിന്നു.
“ഇനി ഇഞ്ഞി എന്ത് ചെയ്തിറ്റെന്താ...?സൂറേം ഞമ്മളും നാറാനുള്ളത് നാറി...! ഇനി മേലാല് ഇഞ്ഞി ഇങ്ങനത്തെ ബെടക്കത്തരത്തിനു എറങ്ങരുത്...എറങ്ങ്യാല് ഇച്ചേലുക്കാരിക്കൂല ഇനി ഞമ്മട വരവ്..!അതേ ഞമ്മക്ക് അന്നോട് പറ്യാനുള്ളൂ..."അയ്മദിക്ക അയഞ്ഞു തുടങ്ങിയപ്പോള്‍ എന്റെ ശ്വാസം നേരെ വീണു.
“ഇന്നാ അന്റെ കത്ത്...!"അയ്മദിക്ക കത്ത് ചുരുട്ടിക്കൂട്ടി എന്റെ മുന്നിലെയ്ക്കെറിഞ്ഞു.
മൂപ്പര്‍ കൂട്ടംകൂടലുമായി വീണ്ടും മുജീബിന്റെ നേര്‍ക്ക് തിരിഞ്ഞപ്പോള്‍, ചൂളി നില്‍ക്കുന്ന മുജീബിനെ രക്ഷിക്കാനായി ഞാന്‍ സമാധാനവാക്കുകളുമായി അയ്മദിക്കയെ തണുപ്പിക്കുവാന്‍ ശ്രമിച്ചു.
അനുനയം പറഞ്ഞു മൂപ്പരെ ഒരുവിധം സമാധാനപ്പെടുത്തി പറഞ്ഞയച്ചു തിരിഞ്ഞുനോക്കിയപ്പോള്‍ മുജീബ് നിന്നിടം കാലിയായിരുന്നു.
മുറ്റത്തു ചരല്‍മണ്ണില്‍ ചുരുണ്ടുകിടക്കുന്ന കടലാസ് കയ്യിലെടുത്തു ഉമ്മറത്തേക്ക് കയറുമ്പോള്‍ ബീവിയുണ്ട് ഷോക്കേറ്റു മരവിച്ചതുപോലെ തൂണുംചാരി അതേ പോസില്‍ത്തന്നെ നില്‍ക്കുന്നു.
വ്രണിതഹൃദയത്തോടെ കയ്യിലിരുന്നു തുടിക്കുന്ന പ്രണയലേഖനവുമായി ഞാന്‍ ബീവിയുടെ തോളില്‍പിടിച്ചു അഭിമുഖമായി തിരിച്ചുകൊണ്ടു ചോദിച്ചു:
“പേടിച്ചുപോയോ ബീവീ...?”
“ഇങ്ങള് പേടിച്ചില്ലേ..?”ബീവി നിഷ്കളങ്കമായി എന്റെ കണ്ണുകളിലേക്കു നോക്കിചോദിച്ചപ്പോള്‍ ഒരു മാജിക്കുകാരനെപ്പോലെ ശൂന്യതയില്‍നിന്നും സൃഷ്ടിച്ചെടുത്ത പൊട്ടിച്ചിരിമാലയണിഞ്ഞ് ഞാനവളെ മാറോടണച്ചു.